കാരണങ്ങള്‍ ഇല്ലാതാകുമ്പോള്‍

 


ചിരിക്കാന്‍ ഒരു കാരണം 
കരയാന്‍ ഒരു കാരണം
മരിക്കാനും നീ ഒരു കാരണം കണ്ടെത്തി 
എന്നിട്ടും എന്തേ നീ പറഞ്ഞു
ജീവിക്കാന്‍ മാത്രം ഒരു കാരണവുമില്ലെന്നു 

ഇടവഴിയിലെ മാവിന്‍ കൊമ്പിലെ
മരവിച്ച നിന്‍റെ ശരീരം ഒരു നോക്കെ 
ഞാന്‍ നോക്കിയുള്ളൂ 
ജീവിത കാലം മുഴുവന്‍ അതൊരു 
നൊമ്പരമായി അവശേഷിക്കുന്നു 

ചെമ്പിച്ച മുടി പാറിപറക്കുന്ന 
നിന്‍റെ തലയില്‍ ചിന്തകള്‍ 
കൂട് കൂട്ടിയപ്പോഴേ ഞാന്‍ പറഞ്ഞു
വേണ്ട സുഹൃത്തേ അവയെ മേയാന്‍ വിടുക 
ഭാരം വയ്ക്കുന്ന ചിന്തകള്‍ 
നിനക്ക് മതിലുകള്‍ പണിയുമെന്ന് 
നീ അത് കേട്ടില്ലല്ലോ? 

ഡിപ്രഷന്‍ ,മാസകിസം , സേടിസം
സൈക്യാട്രിസറിന്റെ വിധിയെഴുത്തിനെ 
നമ്മള്‍ ഒരുമിച്ചല്ലേ ചിരിച്ചു തള്ളിയത് 

നിന്‍റെ ചിന്തകളോട് മല്ലിട്ട് 
നീ ആരെന്നറിയാതെ നില്‍കുമ്പോള്‍ 
എത്ര വട്ടം ഞാന്‍ പറഞ്ഞു 
നിന്‍റെ അര്‍ത്ഥം നീ മാത്രമെന്ന്‍
തുടുത്ത ഒരു സായാഹ്നത്തില്‍ നീ പറഞ്ഞു 
മനസ് ശൂന്യത തേടുകയാണെന്ന് 
നിന്‍റെ രക്തതിനു നീലനിറമെന്ന്‌


ചിരിക്കുന്ന ഓരോ മനുഷ്യനിലും 
ഒരായിരം വൈവിധ്യങ്ങള്‍ 
കണ്ടെത്തി നീ അര്‍ത്ഥമില്ലാത്ത ലോകത്ത് 
അര്‍ത്ഥ തലങ്ങള്‍ തേടുകയാണെന്ന്

നീ തേടുന്നത് അവിടെ ഇല്ലെങ്കില്‍ 
പിന്നെ നീ എന്തിനു തേടുന്നു 
ഒടുവില്‍ എത്തിച്ചേരുന്നത് അനന്തതയിലാണെന്ന 
എന്‍റെ മറുമൊഴി നീ ഒരു ചിരിയില്‍ മറന്നു 

അതെ നീ എത്തിച്ചേര്‍ന്നിരിക്കുന്നു 
ആ അനന്തതയില്‍....
ഡയറി താളുകളില്‍ 
ഗ്ലൂമി സണ്ടേ എന്ന മരണഗാനം കുറിച്ച് 
ഒരു ഡിസംബറിന്റെ തണുത്ത 
ഓര്‍മ്മയായ് നീ മറഞ്ഞു 


എങ്കിലും നിന്‍റെ ചെമ്പിച്ച മുടിയും
തീ പാറുന്ന കണ്ണുകളും
നിന്നെ കുറിച്ചുള്ള എന്‍റെ ഓര്‍മ്മയാണ് 

ഇവിടെ.. ഇത്...നിനക്ക് 
നിന്‍റെ ഓര്‍മയ്ക്ക് 
ഞാന്‍ കുറിക്കുന്നു ...

എങ്കിലും ഞാന്‍ ചിന്തിച്ചു പോകുന്നു 
സുഹൃത്തേ ജീവിക്കാന്‍ മാത്രം ഒരു കാരണം 
നീ എന്തേ കണ്ടെത്തിയില്ല.....
ammu kutty

 

 

പെയ്തുതോര്‍ന്ന മഴയുടെ ബാക്കി പത്രത്തിന് 
നീ എനിക്ക് തന്നുപോയത് ഒരു വിറങ്ങലിച്ച സന്ധ്യ ആണ്
റോഡില്‍ നീ അവശേഷിപ്പിച്ചു പോയ 
വെള്ളകെട്ടുകളില്‍ ഞാന്‍ കാണുന്ന
ഈ ഒരുകീറാകാശം എന്നില്‍ ഉണര്‍ത്തുന്നത് 
നഷ്ട സ്വപ്നത്തിന്‍റെ വേദനകളാണ് 
ഭൂമിയുടെ ഞരബുകളിലെക്ക് നീ 
ഇറക്കി വിട്ട ആ നനുത്ത തണുപ്പ് 
ഇവിടെ തളം കെട്ടി നില്‍ക്കുന്നു 
കുഞ്ഞു വള്ളം ഉണ്ടാക്കിയും വെള്ള കെട്ടുകളില്‍
ചാടി നടന്നും ഞാന്‍ ആക്ഹോഷിച്ച 
ബാല്യം ഇന്നെനിക്കില്ല 
എന്നില്‍ നിന്ന്‍ എന്നെ അടര്‍ത്തിമാറ്റി
ഞാന്‍ മാറ്റങ്ങള്‍ക് വിധേയമാക്കി 
എന്‍റെ മാറ്റങ്ങളെ ത്വരിതപ്പെടുത്താന്‍ 
സാഹചര്യങ്ങള്‍ കൂട്ടുനിന്നു 
ഇന്ന് ഈ ശൂന്യതയെ ആവാഹിച്ചു നില്‍ക്കുന്ന ഞാന്‍
ആ മാറ്റങ്ങളുടെ ഒരുത്പന്നം മാത്രം 
ഇരുപതുകളിലും ചിന്തകളില്‍ 
എന്നെ വാര്‍ധക്യം ബാധിച്ചിരിക്കുന്നു 
മരം പെയ്യുന്ന ഈ മഴതോര്‍ന്ന നിമിഷത്തിനു 
എന്തൊരു സ്വാധീനമാണ്.......



ഉറുമ്പുകള്‍

 
ബസ്സിറങ്ങി അയാള്‍ റോഡിന്റെ ഓരം ചേര്‍ന്ന് നടന്നു.എരിയുന്ന വെയില്‍.കയ്യിലെ സഞ്ചി അയാള്‍ ഒന്ന് കൂടി മുറുക്കെ പിടിച്ചു.ദാഹവും വിശപ്പും അയാളെ വല്ലാതെ വലയ്ക്കുന്നുണ്ടായിരുന്നു.പണ്ടെങ്ങോ വെളുത്തിരുന്ന മുണ്ടും ഷര്‍ട്ടും മുഷിഞ്ഞു നിറം മങ്ങിയിരിക്കുന്നു.
നടക്കുന്നതിനിടയിലും ഇടക്കിടക്ക് അയാള്‍ തന്റെ സഞ്ചിയെ നോക്കി.ഇടക്കിടക്ക് അയാളതിനിടയിലൂടെ അകത്തേക്ക് നോക്കി തൃപ്തിയടഞ്ഞു.
ഏറെ ക്ഷീണം തോന്നിയപ്പോള്‍ അയാള്‍ വഴിവക്കില്‍ കണ്ട വാകമരത്തിന്റെ ചുവട്ടിലിരുന്നു.സഞ്ചി തുറന്നു.
'ഉണ്ട്..അതിലുണ്ട്....'
അയാളുടെ മുഖത്തു സംതൃപ്തി കളിയാടി.തോളത്തു കിടന്ന തോര്‍ത്തെടുത്ത് വീശി ഉഷ്ണമകറ്റി കൊണ്ടിരിന്നു അയാള്‍.അകത്തിരുന്നു വിശപ്പയാളെ വിളിച്ചു.ഉത്തരം കിട്ടാത്ത വിളി.ക്ഷീണം വല്ലാതെ തളര്‍ത്തിയപ്പോള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന വാകമരത്തില്‍ ചാരിയിരുന്നയാള്‍ ഉറങ്ങിപ്പോയി........
ഉറക്കത്തിലയാള്‍ സ്വപ്നം കണ്ടു...പടവുകള്‍ കയറുകയാണ് താന്‍ ....കയറിയിട്ടും തീരാത്ത പടവുകള്‍....ക്ഷീണമേറിയിട്ടും അയാള്‍ കയറ്റം നിര്‍ത്തിയില്ല.....കയറിക്കൊണ്ടേയിരുന്നു... കുറെ ചെന്നപ്പോള്‍ പടവുകളില്ല,ഇനി കയറാന്‍ ......
മുറിഞ്ഞ സ്വപ്നവുമായയാള്‍ ഉറക്കില്‍ നിന്ന് തപ്പിപ്പിടഞ്ഞെഴുന്നേറ്റു.
അകലെ ചക്രവാളത്തില്‍ ചുവപ്പ് പടര്‍ന്നു തുടങ്ങിയിരിക്കുന്നു.പക്ഷികള്‍ ചിലച്ചു കൊണ്ട് കൂടണയാന്‍ വേഗത്തില്‍ പറക്കുന്നു.പെട്ടെന്നയാള്‍ തന്റെ സഞ്ചിയെക്കുറിച്ചോര്‍ത്തു....
അടുത്തുതന്നെ സഞ്ചി കിടപ്പുണ്ട്...ഒരു നടുക്കത്തോടെ അയാള്‍ കണ്ടു...സഞ്ചിയിലേക്ക് വരി വരിയായി കയറുന്ന ഉറുമ്പുകള്‍....
 

 
there have been 60935 visitors (135718 hits) on this page!
This website was created for free with Own-Free-Website.com. Would you also like to have your own website?
Sign up for free